ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന് ആ പേര് വന്നത് ഒരു അക്ഷര പിശകിലൂടെയാണ്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരായ ലാറി പേജിന്‍റെയും സെര്‍ജി ബ്രൈനിന്‍റെയും ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻജിനിൽ ലഭ്യമാകും എന്ന സന്ദേശം നല്‍കുകയായിരുന്നു അവർ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി.
ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?. GOOGLE എന്ന പദം ചെറിയ അക്ഷര പിശകിലൂടെ ടൈപ്പ് ചെയ്താലും യഥാര്‍ഥ ഹോം പേജിലേക്കു തന്നെ അത് റീഡയറക്ടാവും. തങ്ങൾക്കു പറ്റിയ അക്ഷരപ്പിശക് മറ്റാരെയും വഴിതെറ്റിക്കരുത് എന്ന ചിന്ത ഗൂഗിൾ ഉടമകൾക്ക് ഉണ്ട്. നമ്മള്‍ gogle.com, googel.com എന്നിങ്ങനെ തെറ്റായി ടൈപ് ചെയ്താലും ചെന്നെത്തുന്നത് ഗൂഗിളിൽ തന്നെയായിരിക്കും. ഗൂഗിളിനു സദൃശമായ അക്ഷരത്തെറ്റുകളെല്ലാം ഇപ്രകാരം ശരിയായ ഡൊമെയിൻ നാമത്തിലേക്കു് വഴിതിരിച്ചു വിട്ടിരിക്കുന്നു.